ഘട്ടം ഘട്ടമായി വികസിക്കുന്ന മാനവികത; ലിംഗനീതി

Image may contain: 3 people, people smiling, eyeglasses, sunglasses and closeup


ഘട്ടം ഘട്ടമായി വികസിക്കുന്ന മാനവികത;
ലിംഗനീതി. EA JABBAR എഴുതുന്നു..
***********************************


അംഗവൈകല്യങ്ങളോടെ ജനിക്കുന്നവരെ ദുര്മന്ത്രവാദബാധയേറ്റവര്, പിശാചു പിടി കൂടിയവര്, ദൈവകോപത്തിനിരയായവര് എന്നൊക്കെ വ്യാഖ്യാനിച്ചു കൊന്നു കളയുകയായിരുന്നു ആദ്യ കാലങ്ങളില്. ബുദ്ധിമാന്ദ്യം അപസ്മാരം തുടങ്ങിയ മസ്തിഷ്ക അവസ്ഥകളെയും ഇപ്രകാരമാണു കൈകാര്യം ചെയ്തിരുന്നത്. ഇരുണ്ട യുഗത്തില് ക്രിസ്തീയ സഭ തന്നെ ലക്ഷക്കണക്കിനു മസ്തിഷ്കരോഗികളെയും വികലാംഗരെയും കൊന്നു തള്ളിയതായി ചരിത്രം രേഖപ്പെടുത്തീട്ടുണ്ട്.
എന്നാല് കാലം മുന്നോട്ടു പോയപ്പോള് ഈ വിഭാഗം മനുഷ്യരോടുള്ള സമീപനത്തില് കൂടുതല് മനുഷ്യത്വപരവും പുരോഗമനപരവുമായ ചിന്തകളും സമീപനങ്ങളും വികസിച്ചു വരുകയുണ്ടായി. കൊന്നു കളയുന്നതു ശരിയല്ലെന്നും അവരെ പൊതു ജീവിതത്തിന്റെ ഒരു മുക്കിലോ മൂലയിലോ ഒതുങ്ങി ജീവിക്കാന്അനുവദിക്കുകയാണ് വേണ്ടത് എന്ന ശരിയിലേക്കു ചിന്ത പുരോഗമിച്ചു. ഐസൊലേറ്റ് ചെയ്യപ്പെട്ട നിലയിലാണെങ്കിലും ഇക്കൂട്ടര്ക്കും ജീവിക്കാനുള്ള അനുവാദം ലഭിച്ചു എന്നതു പുരോഗമനം തന്നെ.
കാലം പിന്നെയും മുന്നോട്ടു ഗമിച്ചപ്പോള് ഇക്കൂട്ടരെ ഇങ്ങനെ ജീവിതത്തിന്റെ മുക്കിലൊളിപ്പിക്കുന്നതും ഐസൊലേറ്റ് ചെയ്യുന്നതും ശരിയല്ല എന്നായി ചിന്ത. ഒപ്പം ഈ വിഭാഗം മന്ഷ്യരോട് അല്പം സഹതാപവും ദയയും പരിഗണനയുമൊക്കെ വേണ്ടതുണ്ട് എന്ന അലോചനകളും രൂപം കൊണ്ടു. അങ്ങനെ വികലാംഗര്ക്കായി പല പരിഗണനകളും സൌകര്യങ്ങളും ഒരുക്കാനും സമൂഹം തയ്യാറായി. സഹതാപവും ഔദാര്യവും എന്ന നിലക്കായിരുന്നു ഈ പരിഗണന്നകളെല്ലാം.
കാലം പിന്നെയും മുന്നോട്ടു പോയപ്പോള് ഈ നിലപാടിലും ശരികേടുണ്ടെന്നു സ്വതന്ത്ര ചിന്തകര്ക്കും മാനവ വാദികള്ക്കും ബോധ്യപ്പെട്ടു.
സഹതാപമോ ഔദാര്യമോ അര്ഹിക്കുന്നവരല്ല , സാധാരണ മറ്റു മനുഷ്യരെപ്പോലെ തന്നെ പൂര്ണ മനുഷ്യരായുള്ള അംഗീകാരവും അതനുസരിച്ചുള്ള സവിശേഷ പരിഗണനകളുമാണു ഈ വിഭാഗത്തിനും അര്ഹമായിട്ടുള്ളതെന്ന പുതിയ തിരിച്ചറിവിലേക്ക് അടുത്ത കാലത്തായി പരിഷ്കൃത ലോകം വികസിച്ചു. ഇന്ന് ലോകമാകെ ഈ നവീന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണു വൈകല്യമുള്ളവര്ക്കായി നിയമങ്ങളും പ്രത്യേക സംവിധാനങ്ങളും ഏര്പ്പെടുത്തീട്ടുള്ളത്.
ട്രാന്സ് ജന്റര് വിഭാഗത്തില് ജനിക്കുന്ന മനുഷ്യരോടുള്ള സമൂഹത്തിന്റെ സമീപനം ഇന്നും വളരെ ക്രൂരവും പ്രാകൃതവും മനുഷ്യത്വഹീനവുമാണെന്ന കാര്യത്തില് തര്ക്കമുണ്ടാകാനിടയില്ല. അവരുടെ കാര്യത്തിലും ഇതേ നിലയിലുള്ള ചിന്താ വികാസം പരിഷ്കൃത സമൂഹങ്ങളില് ഉണ്ടായി വരുന്നുണ്ട്. നമ്മുടേതു പോലുള്ള അപരിഷ്കൃത നാടുകളില് നില ഒട്ടും ഭേദമായി വന്നിട്ടില്ല എങ്കിലും .
ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള മനോഭാവവും സമാനമാണു. നമ്മുടെ രാജ്യം ഇന്നും അവരെ കുറ്റവാളികളായി കണക്കാക്കി ശിക്ഷിക്കുന്നു. അക്കാര്യത്തില് മാറ്റം വേണ്ടതുണ്ടോ എന്ന ചര്ച്ച ആരംഭിക്കുന്നതേയുള്ളു. പ്രകൃത്യാ തന്നെ സ്വവര്ഗ്ഗാനുരാഗികളും മറ്റു സവിശേഷ ലൈംഗിക സാഹചര്യങ്ങളില് ജന്മം കൊള്ളുന്നവരുമൊക്കെ അവരുടെ പ്രകൃതത്തിനു വിരുദ്ധമായി ഭൂരിപക്ഷത്തിന്റെ തിട്ടൂരങ്ങള്ക്കും പീഢനങ്ങള്ക്കും വഴങ്ങി സ്വ ജീവിതം നരകമാക്കണം എന്ന് പറയുന്നതു മനുഷ്യത്വ ഹീനമാണു. പക്ഷെ അവരുടെയൊക്കെ ഭാഗത്തു നിന്നു കൊണ്ടു സ്വതന്ത്രമായി ചിന്തിക്കാന് സാമ്പ്രദായിക സമൂഹത്തിനു സാധ്യമാകുന്നില്ല.
ജാതി വ്യവസ്ഥയുടെ അത്യന്തം നികൃഷ്ടമായ ഉച്ചനീചചിന്താഗതിയുടെ കാര്യവും ഭിന്നമല്ല. സഹസ്രാബ്ധങ്ങള് പഴക്കമുള്ള ജാതി വര്ണ വ്യവസ്ഥയുടെ പൊതു ബോധം നമ്മെ വിട്ടു മാറണമെങ്കില് ഇനിയും നൂറ്റാണ്ടുകള് നിരവധി താണ്ടേണ്ടി വരും.
വര്ണ വ്യവസ്ഥയാല് ശ്രേണീകരികരിക്കപ്പെട്ട നമ്മുടെ സാമൂഹ്യ ഘടനയെ -അതുളവാക്കുന്ന സാംസ്കാരിക ജീര്ണതകളെ- നാം എപ്രകാരം നോക്കിക്കാണുന്നു എന്നതു വളരെ പ്രധാനമാണു. ഗാന്ധിജിയും അംബേദ്കറും ബ്രിട്ടീഷ് ഭരണകര്ത്താക്കളും ഇന്ത്യയിലെ ജാതി വ്യവസ്ഥയെ നിരീക്ഷിച്ചത് ഒരേ രീതിയിലായിരുന്നില്ല.
കീഴാള വിഭാഗങ്ങളെ അല്പ സ്വല്പം സഹാനുഭൂതിയോടെ സഹതാപത്തോടെ നോക്കിക്കണ്ട ഗാന്ധി അവരോട് അല്പം കൂടി ദയാപരമായി പെരുമാറണം എന്നു മേലാളരെ ഉപദേശിക്കുകയാണു ചെയ്തത്. യഥേഷ്ടം തല്ലിക്കൊല്ലാനും ജീവനോടെ കത്തിക്കാനുമൊക്കെ അധികാരവും അവകാശവുമുണ്ടായിരുന്ന മേല് ജാതി ക്കാര് ഈ “ദൈവത്തിന്റെ മക്കളോ”ട് അല്പം കൂടി ദയാവായ്പോടെ പെരുമാറിയാല് നന്നായിരുന്നു എന്നു വേറിട്ടു ചിന്തിച്ച ഗാന്ധിജി അങ്ങനെ ഈ കാര്യത്തിലും ഒരു മഹാനായ മനുഷ്യസ്നേഹിയായി വാഴ്ത്തപ്പെട്ടു.!
എന്നാല് അംബേദ്കറെ സംബന്ധിച്ച് ഈ നിലപാട് അസഹ്യവും അങ്ങേയറ്റം മാനവവിരുദ്ധവുമായ ഒന്നായിരുന്നു. കീഴാളരെന്നു മുദ്ര കുത്തപ്പെട്ട മനുഷ്യ ജന്മങ്ങള്ക്കു വേണ്ടത് മേലാളരുടെ ദയാവായ്പ്പും സഹതാപവുമല്ല, സമ്പൂര്ണ മനുഷ്യരായി ജീവിക്കാനുള്ള അവകാശമാണു എന്നു അദ്ദേഹം ചിന്തിച്ചു. ഗാന്ധിജി രോഗ ലക്ഷണങ്ങളുടെ കാഠിന്യം ശമിപ്പിക്കാനാണാലോചിച്ചതെങ്കില് അംബേദ്കര് രോഗ കാരണം കണ്ടെത്തി ശരിയായ ചികിത്സ നിര്ണയിച്ച് ശാശ്വത രോഗമുക്തി നേടാനാണാഗ്രഹിച്ചത് !
മാനവികതയിലേക്കുള്ള മനുഷ്യ സമൂഹത്തിന്റെ മുന്നേറ്റങ്ങളെല്ലാം തന്നെ സമാനമായ പല ഘട്ടങ്ങളെയും തരണം ചെയ്തു കൊണ്ട് പടി പടിയായി വികാസം പ്രാപിച്ചു വന്നതാണെന്നു ചൂണ്ടിക്കാണിക്കാനാണീ ഉദാഹരണങ്ങള് പറഞ്ഞത്.
ലിംഗപരമായ നീതിയുടെയും സമതയുടെയും പ്രശനത്തെയും നിരീക്ഷിച്ചാല് സമാനമായ വളര്ച്ചാ ഘട്ടങ്ങള് കാണാന് കഴിയും.
14 നൂറ്റാണ്ടുകള്ക്കു മുമ്പ് ഒരു ആകാശ ദൈവം തന്റെ ആണ് പ്രവാചകന്റെ നാവിലൂടെ സംസാരിച്ചപ്പോള് സ്ത്രീകള് പുരുഷന്മാരുടെ കൃഷിസ്ഥലമായി വ്യാഖ്യാനിക്കപ്പെട്ടതു നാം കണ്ടു.
സ്ത്രീകളുടെ മേല് പുരുഷന് കൈകാര്യ കര്ത്താവാണെന്നും സ്ത്രീകളെ തീറ്റിപ്പൊറ്റേണ്ട സാമ്പത്തിക ബാധ്യത അവന്റേതാണെന്നും വിധിക്കുന്നതില് ആ ദൈവത്തിനു യാതൊരു സങ്കോചവും തോന്നിയില്ലെന്നതു സ്വാഭാവികം മാത്രം!
ആണധികാരത്തിനു കീഴില് ജീവിക്കേണ്ട പെണ്ണില് നിന്നും ഏതെങ്കിലും തരത്തിലുള്ള അനുസരണക്കേടിന്റെ ലക്ഷണങ്ങള് കാണുകയും അനുസരണക്കേടു തുടരാനിടയുണ്ടെന്നാശങ്ക തോന്നുകയും ചെയ്താല് അവളെ ഉപദേശിക്കാനും കിടപ്പുമിറിയില് നിന്നും ബഹിഷകരിക്കാനും പിന്നെ തല്ലിത്തന്നെ ഒതുക്കാനും അവനധികാരമുണ്ടെന്നും ഈ ആണ് ദൈവവും ആണ് ദൂതനും അസന്നിഗ്ദ്ധമായാണു വിധി കല്പ്പിക്കുന്നത്.
എന്നാല് ഇന്ന് ഇമ്മാതിരി ദൈവ തിട്ടൂരങ്ങളെ വിശ്വാസമായി ആവാഹിച്ചു പോരുന്നവര്ക്കു പോലും ഇതിലൊക്കെ അല്പസ്വല്പം അസ്വാരസ്യം അനുഭവപ്പെടുന്നതായും നമുക്കു കാണാനാവുന്നു. വ്യാഖ്യാനഫാക്റ്ററികളില് റീ സൈക്കിള് ചെയ്തു ചുട്ടെടുക്കുന്ന ദിവ്യ സൂക്തങ്ങളില് ഇന്നു ആണുങ്ങളുടെ പ്രഹരശിക്ഷയുടെയൊക്കെ കാഠിന്യം പമാവധി കുറ്ച്ചു കൊണ്ടു വരാനുള്ള ശ്രമം കാണാം. അവളെ അടിക്കുക എന്ന അറബി പദത്തിനു യഥാര്ത്ഥ അടിയല്ല വിവക്ഷിതാര്ത്ഥം എന്നൊക്കെ മൊഴി മാറ്റി ഉരുളുന്നവരെയും ഇന്നു കാണാം. എന്നു വെച്ചാല് ഭാര്യയെ തല്ലുന്നതൊന്നും ശരിയല്ല എന്ന ചിന്തയിലേക്കു പതുക്കെ സമൂഹത്തിന്റെ പൊതുബോധം മാറി വരുന്നു എന്നു സാരം.
ഇനി മതവിശ്വാസത്തില് നിന്നൊക്കെ മുക്തി നേടി അല്പം കൂടി സ്വതന്ത്രവും നീതിയുക്തവുമായി ചിന്തിക്കുന്ന “യുക്തിവാദി.”കളുടെ പുരോഗമന ചിന്തകള്പരിശോധിച്ചാലൊ?
ഭാര്യമാരെ അനുസരിപ്പിക്കാനായി ഉപദേശം മാത്രം നല്കുന്നതോ കിടപ്പു മുറിയില് നിന്നും ബഹിഷ്കരിച്ചു ബുദ്ധിമുട്ടിക്കുന്നതോ തല്ലിപ്പീഡിപ്പിക്കുന്നതോ ഒന്നും ഒട്ടും ശരിയായ നടപടിയല്ല എന്നവര് വാദിക്കുന്നു. അതേ സമയം അല്പം കൂടി മയമുള്ള ഉദാര സമീപനം വഴി മനശാസ്ത്രപരമായി അവരെ അനുസരിപ്പിക്കുകയാണു വേണ്ടത് എന്ന “പുരോഗമന “ വീക്ഷണമാണു സ്വതന്ത്ര ചിന്തകരില് ഒരു വിഭാഗം മുന്നോട്ടു വെക്കുന്നത്.
അതായത് ഭാര്യമാര് അനുസരണക്കേടു കാണിക്കുന്നതായി കണ്ടാല് –അവര് ഭര്ത്താവിന്റെ അഭിപ്രായങ്ങള്ക്കോ ഇംഗിതങ്ങള്ക്കോ വിരുദ്ധമായി പറയുകയും പ്രവര്ത്തിക്കുകയുമൊക്കെ ചെയ്താല്- ആവരോട് അല്പം കൂടി അടുപ്പവും സ്നേഹവും പരിഗണനയുമൊക്കെ കൃത്രിമമായിട്ടെങ്കിലും പ്രകടിപ്പിച്ചു അവരെ ഇമോഷണല് മാസാജിങ്ങിനു വിധേയരാക്കി സന്തോഷിപ്പിച്ച് വേണം അനുസരിപ്പിക്കാന് അല്ലാതെ ക്രൂരമായി തല്ലിയും പീഡിപ്പിച്ചുമൊക്കെ അനുസരിപ്പിക്കുന്നതു വളരെ പ്രാകൃതമായ രീതിയാണു എന്ന് . !
“പുരോഗമന”ത്തിന്റെ ഈ പടി കൂടി കടന്നു സ്വതന്ത്ര ചിന്തയും മാനവികതയും വികസിക്കുമ്പോള് നാം എത്തുന്നതു മറ്റൊരു തിരിച്ചറിവിലേയ്ക്കാണു. രോഗ ലക്ഷണങ്ങള്ക്കു ലേപന ചികിത്സയും സമാശ്വാസ നടപടികളുമല്ല വേണ്ടത്, രോഗം തന്നെ ഇല്ലാതാക്കുകയാണു. അതിനായി യഥാര്ത്ഥ രോഗ കാരണം കണ്ടെത്തി അതിന്റെ അടിവേരില് ചികിത്സ പ്രയോഗിക്കുകയാണു വേണ്ടത്.
പുരുഷനാണു അധികാരി; അവനാണു കൈകാര്യ കര്ത്താവ്; സ്ത്രീ അവനെ അനുസരിക്കുകയാണു വേണ്ടത്; അവള്ക്കു സ്വന്തവും സ്വതന്ത്രവുമായ അഭിപ്രായങ്ങളോ ആശയങ്ങളോ വ്യക്തിത്വമോ ഉണ്ടായിക്കൂടാ എന്നൊക്കെയുള്ള സാമ്പ്രദായിക ആണ് കോയ്മയുടെ പൊതു ബോധമാണു യഥാര്ത്ഥ രോഗഹേതു എന്നും അതിനുള്ള അടിസ്ഥാന ചികിത്സയാണു വേണ്ടതെന്നുമുള്ള വിശാലമായ ഒരു ചിന്താപരിവര്ത്തനത്തിലേയ്ക്കു നാം മാറുമ്പോള് മാത്രമേ ഈ വിഷയത്തിലും നാം “മാനവിക വാദി” യും പുരോഗമന വാദിയും ഒക്കെ ആവുന്നുള്ളു എന്നു മനസ്സിലാക്കേണ്ടതുണ്ട്.
സ്ത്രീയും പുരുഷനും സമാനമായ അവകാശങ്ങളും അധികാരങ്ങളും അവസരങ്ങളും പരിഗണനകളും ലഭിക്കേണ്ട പൂര്ണ വ്യക്തിത്വമുള്ള മനുഷ്യ ജീവികളാണു എന്ന നിലയില് തന്നെ ചിന്തിക്കാന് നമുക്കു കഴിയണം. ആ വിധം പുനരാവിഷ്കരിക്കപ്പെടുന്ന ഒരു ജീവിത വീക്ഷണമാണു നാം സ്വതന്ത്ര ചിന്തകര് മുന്നോട്ടു വെക്കേണ്ടത്. സാമൂഹ്യ ജീവിതത്തിന്റെ എല്ലാ വിശാല മേച്ചില് പുറങ്ങളിലും ആണും പെണ്ണും തുല്യമായ നിലയില് വ്യവഹരിക്കുന്ന തുല്യമായ അവകാശങ്ങളും അവസരങ്ങളും പദവികളും അധികാരങ്ങളും പങ്കു വെക്കപ്പെടുന്ന ലിംഗ നീതിയിലധിഷ്ഠിതമായ ഒരു ജീവിത വീക്ഷണമാണു നാം സമൂഹ മധ്യത്തിലേയ്ക്കായി അവതരിപ്പിക്കേണ്ടത്. !

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം