പനാമാ കനാല്‍, ഒരെഞ്ചിനീയറിംഗ് അത്ഭുതം

പനാമാ കനാല്‍, ഒരെഞ്ചിനീയറിംഗ് അത്ഭുതം
************************************************************

എണ്‍പതിനായിരം ടണ്‍ ഭാരമുള്ളൊരു കപ്പലിനെ എണ്‍പത്തഞ്ചടി ഉയര്‍ത്തുക. ആലോചിയ്ക്കാന്‍ പോലും പറ്റാത്തൊരു കാര്യമാണത്. ക്രെയിനുകളാണ് ഭാരമുയര്‍ത്താറ്. ഏറ്റവുമധികം ഭാരമുയര്‍ത്തുന്ന ക്രെയിനുകള്‍ കപ്പല്‍ നിര്‍മ്മാണശാലകളിലാണ് ഉണ്ടാകാറ്. അവിടങ്ങളില്‍ 1000 ടണ്‍ മുതല്‍ 2000 ടണ്‍ വരെ ഭാരോദ്വഹനശേഷിയുള്ള ക്രെയിനുകള്‍ സാധാരണയാണ്. ഇക്കൂട്ടരേക്കാളൊക്കെ ശക്തനായ മറ്റൊരു ക്രെയിനുണ്ട്. തായ്‌സുന്‍ എന്ന പേരുമുള്ള ഈ അതിശക്തന്‍ ചൈനയിലാണുള്ളത്. ഷണ്ടോംഗ് പ്രവിശ്യയിലെ യന്റായ് റാഫിള്‍സ് കപ്പല്‍നിര്‍മ്മാണശാലയിലുള്ള ഈ ക്രെയിന്‍ 20133 ടണ്‍ ഭാരമുള്ള ഒരു കപ്പല്‍ഭാഗം ഉയര്‍ത്തി ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചു. അതിന്നിടെ ഇരുപതുലക്ഷം മണിക്കൂര്‍ ലാഭിച്ച് കപ്പല്‍നിര്‍മ്മാണം ത്വരിതപ്പെടുത്തുകയും ചെയ്തു. തായ്‌സുന്‍ ക്രെയിനിനു പോലും അസാദ്ധ്യമാണ്, 80000 ടണ്‍ ഭാരമുള്ള ഒരു കപ്പലിനെ ഉയര്‍ത്തുകയെന്നത്. ഈ സാഹസം പതിവായി, എന്നുവച്ചാല്‍ ദിവസേന പല തവണ, നടക്കുന്നൊരു സ്ഥലം ഭൂമിയിലുണ്ട്; പനാമാ കനാലാണ് ആ സ്ഥലം. കപ്പലുകളെ ഉയര്‍ത്തുന്ന ഈ ഭാരിച്ച പണി ഒരു ക്രെയിന്‍ പോലും ഉപയോഗിയ്ക്കാതെ, താരതമ്യേന അനായാസമായാണ് അവിടെ നിര്‍വ്വഹിയ്ക്കപ്പെടുന്നതും.

ലോകത്തെ ഏഴ് എഞ്ചിനീയറിംഗ് അത്ഭുതങ്ങളില്‍ ഒന്നായാണ് പനാമാ കനാല്‍ കണക്കാക്കപ്പെടുന്നത്. കപ്പലുകളെ എണ്‍പത്തഞ്ചടി ഉയര്‍ത്തുന്ന സാങ്കേതികവിദ്യയാണ് പനാമാ കനാലിനെ അത്ഭുതകരമാക്കിത്തീര്‍ക്കുന്നത്.

പസഫിക് സമുദ്രത്തെയും അറ്റ്ലാന്റിക് സമുദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മനുഷ്യ നിർമിത കനാലാണ് പനാമ കനാൽ. ഇന്നേവരെ നടപ്പിലാക്കപ്പെട്ടിട്ടുള്ള എഞ്ചിനിയറിങ് പദ്ധതികളിൽ ഏറ്റവും വലുതും പ്രയാസമേറിയതുമായവയിൽ ഒന്നാണ് ഈ കനാൽ. തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള ഡ്രേക്ക് പാസേജും ഹോൺ മുനമ്പും വഴിയുള്ള ദൈഘ്യമേറിയ ജലമാർഗ്ഗത്തെ ചരിത്രമാക്കിയ പനാമ കനാൽ ഈ രണ്ട് സമുദ്രങ്ങൾ തമ്മിലുള്ള ഗതാഗതത്തിൽ വൻ സ്വാധീനം ചെലുത്തി. ന്യൂയോർക്ക് മുതൽ സാൻ ഫ്രാന്സിസ്കോ വരെ സഞ്ചരിക്കുന്ന ഒരു കപ്പൽ ഹോൺ മുനമ്പ് ചുറ്റിയാണെങ്കിൽ 22,500 കിലോമീറ്ററും (14,000 മൈൽ) പനാമ കനാൽ വഴിയാണെങ്കിൽ വെറും 9,500 കിലോമീറ്ററുമാണ് (6,000 മൈൽ) സഞ്ചരിക്കേണ്ടത്. പനാമക്കടുത്ത് ഒരു കനാൽ എന്ന സങ്കൽ‌പ്പത്തിന് 16-ആം നൂറ്റാണ്ട് വരെ പഴക്കമുണ്ടെങ്കിലും അത് നിർമ്മിക്കാനുള്ള ആദ്യ ശ്രമം ആരംഭിച്ചത് 1880-ൽ ഫ്രഞ്ച് നേതൃത്വത്തിലാണ്. 77 കിലോമീറ്റർ (48 മൈൽ) നീളമുള്ള ഈ കനാലിന്റെ നിർമ്മാണത്തെ രോഗങ്ങൾ, മണ്ണൊലിപ്പുകൾ തുടങ്ങി പല പ്രശ്നങ്ങളും ബാധിച്ചിരുന്നു. കനാൽ പൂർത്തിയായപ്പോഴേക്കും ഫ്രാൻസിന്റെയും അമേരിക്കയുടേയും ഉദ്യമങ്ങളിലായി ആകെ 27,500 തൊഴിലാളികലുടെ ജീവനാണ് നഷ്ടമായത്.

സൂയസ് കനാലിനെപ്പോലെ സമതലഭൂമിയിലൂടെ സമുദ്രനിരപ്പിലുള്ളൊരു തോടു കീറി പനാമാ കനാലും ഉണ്ടാക്കാമായിരുന്നില്ലേ? 1881 ജനുവരി ഒന്നാം തീയതി ഫ്രഞ്ചുകാര്‍ പനാമാ കനാലിന്റെ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ സൂയസ് കനാലിനെപ്പോലെ സമുദ്രനിരപ്പിലുള്ളൊരു കനാല്‍ പണിയാനായിരുന്നു, പ്ലാന്‍. സൂയസ് കനാല്‍ നിര്‍മ്മിച്ചത് ഫ്രഞ്ചുകാരായിരുന്നു. ഫ്രഞ്ചു നയതന്ത്രജ്ഞനായിരുന്ന ഫെര്‍ഡിനന്റ് ഡി ലെസ്സപ്പാണ് അതിനു നേതൃത്വം നല്‍കിയത്. സൂയസ് കനാല്‍ നിര്‍മ്മാണം വിജയകരമായി പൂര്‍ത്തീകരിച്ച ലെസ്സപ്പിനെത്തന്നെ പനാമാ കനാല്‍ നിര്‍മ്മാണവും ഏല്‍പ്പിച്ചു. പക്ഷേ, സൂയസിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തോടെ പനാമാ കനാലിന്റെ നിര്‍മ്മാണം ഏറ്റെടുത്ത ലെസ്സപ്പിന്റെ വൈദഗ്ദ്ധ്യവും ആവേശവും പനാമയുടെ കാഠിന്യത്തിനു മുന്‍പില്‍ മുട്ടു കുത്തി.

സൂയസ് കനാലില്‍ നിന്നു വ്യത്യസ്തമായി, കുന്നുകള്‍ വെട്ടിമുറിച്ചാണ് പനാമാ കനാലിന്റെ ചില ഭാഗങ്ങള്‍ നിര്‍മ്മിയ്‌ക്കേണ്ടിയിരുന്നത്. കനാല്‍ സമുദ്രനിരപ്പിലുള്ളതാകണമെങ്കില്‍ ‘ഗലിയാര്‍ഡ് കട്ട്’ എന്നറിയപ്പെടുന്ന കുന്നുകളുള്ളൊരു ഭാഗത്ത് പതിമ്മൂന്നു കിലോമീറ്ററോളം നീളത്തില്‍ നൂറ്റിരുപത് അടിയിലേറെ ആഴത്തില്‍ വെട്ടിമുറിയ്‌ക്കേണ്ടിയിരുന്നു. ഇതായിരുന്നു, കനാല്‍ നിര്‍മ്മാണത്തിന്റെ ഏറ്റവും ദുഷ്‌കരമായ ഭാഗം. ഇതിന്നാവശ്യമായ യന്ത്രസാമഗ്രികള്‍ ഫ്രഞ്ചു കമ്പനിയുടെ പക്കലുണ്ടായിരുന്നില്ല. മാത്രമല്ല, അക്കാലത്ത് പനാമയുടെ ആ ഭാഗങ്ങളില്‍ കൊതുക് വളരെയധികം ഉണ്ടായിരുന്നതുകൊണ്ട് മലമ്പനി, പീതജ്വരം (മഞ്ഞപ്പനി) എന്നിവ വ്യാപകമായിരുന്നു. രോഗങ്ങള്‍ ബാധിച്ചും അപകടങ്ങളില്‍പ്പെട്ടും 22000 തൊഴിലാളികള്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മരണമടഞ്ഞു. ഇതിനൊക്കെപ്പുറമെ, കമ്പനി ഗുരുതരമായ സാമ്പത്തികപ്രശ്‌നങ്ങളും നേരിട്ടു. എട്ടുകൊല്ലം കഴിഞ്ഞപ്പോഴേയ്ക്ക് ഫ്രഞ്ചുകമ്പനിയ്ക്ക് നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച് സ്ഥലം വിടേണ്ട ഗതികേടും വന്നു

അങ്ങനെയാണ് അമേരിക്കൻ പണവും ഫ്രഞ്ച് സാങ്കേതികവിദ്യയും പനാമാ കനാല്‍ പുര്തീകരിക്കുന്നത്. 1904 മുതൽ 1914 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കയുടെ ഏറ്റവുംവലിയ ദേശീയ ചെലവായിരുന്നു പനാമാ കനാലിന്റെ നിർമ്മാണം. കനാലിന്റെ നിർമ്മാണവേളയിൽ പലതരം ആശങ്കകൾ ഉയർന്നിരുന്നു. പനാമ എന്ന രാജ്യം തന്നെ കടലിനടിയിലായി പോകുമെന്നായിരുന്നു പലരുടേയും ആശങ്ക. 'മകളെ പ്രസവിക്കുന്നതോടെ മാതാവ് മരിക്കും' എന്ന പ്രവചനമുണ്ടായി. കനാൽ പനാമയേക്കാളും അമേരിക്കയുടെയും യൂറോപ്യൻ ശക്തികളുടെയും ആവശ്യമായിരുന്നു. പനാമയുടെ പരാമാധികാരത്തിന് മുകളിൽ അമേരിക്കയുടെ കടന്നുകയറ്റമായും കനാൽ നിർമ്മാണം വിലയിരുത്തപ്പെട്ടു. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കപ്പൽ ഗതാഗതാരംഗത്ത് സംഭവിച്ച വിപ്‌ളവകരമായ മാറ്റങ്ങളെ വിജയകരമായി ഉൾക്കൊണ്ടുകൊണ്ട് തന്നെ പനാമാകനാൽ ഇന്നും വിജയകരമായി മുന്നോട്ട് പോകുന്നു. പനാമ എന്ന ചെറു രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയുടെ നട്ടെല്ലാണ് ഈ കനാൽ. പനാമയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 80% കനാൽ റെവന്യൂ ആയിട്ടാണ് വരുന്നത്

കപ്പൽ കനാലിലൂടെ കടന്ന് പോകുന്നത് വലിയ അളവിൽ സാങ്കേതികവിദ്യയും ആസൂത്രണവും പ്രയോജനപ്പെടുത്തിയാണ്. കനാൽ യാത്ര തുടങ്ങാൻ ആദ്യം കടലിൽനിന്ന് കനാലിലേക്ക് കപ്പൽ കയറ്റണം. അവസാനം കടലിലേക്ക് തന്നെ തിരിച്ചിറങ്ങണം. പെസഫിക് സമുദ്രത്തിൽനിന്ന് കപ്പൽ പനാമകനാലിൽ പ്രവേശിച്ച് അത്‌ലാന്റിക്കിൽ ഇറങ്ങുന്നുവെന്ന് കരുതുക. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം സമുദ്രജലനിരപ്പും കനാൽ ജലനിരപ്പും തമ്മിൽ ഉയരത്തിൽ വ്യത്യാസമുണ്ടെന്നതാണ്. കനാൽ പൂർണ്ണമായും കടലിന്റെ ഭാഗമല്ല. കടലിന്റേയും തടാകത്തിന്റേയും സ്വഭാവം ഈ ജലപാതയ്ക്കുണ്ട്. സമുദ്രജലത്തെ അപേക്ഷിച്ച് ലവണസാന്ദ്രതയിലും പ്‌ളവക്ഷബലത്തിന്റെ കാര്യത്തിലും കനാലിലെ ജലം ഭിന്നമാണ്. മാത്രമല്ല, കനാൽ സ്ഥിതി ചെയ്യുന്നത് ഒരു പർവതഭാഗത്താണ്. ഇത്തരം വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാൽ കടലിനെ അപേക്ഷിച്ച് കനാൽ ഉയർന്ന ജലവിതാനമായി നിലകൊള്ളുന്നു. ഇതുമൂലെ കപ്പലുകൾക്ക് കനാലിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും പ്രശ്‌നമുണ്ടാകുന്നു. അതായത് ഒരു ബമ്പ് കയറുകയും ഇറങ്ങുകയും ചെയ്യുന്നത് പോലെ.

77 കിലോമീറ്റർ നീളമുള്ള ഈ കനാലിൽ ചീപ്പ് സംവിധാനമുള്ള മൂന്ന് പ്രധാന ലോക്കുകളുണ്ട്: ഗാറ്റുൺ, പെഡ്രോ, മിഗ്വൽ ആൻഡ് മിറാഫ്‌ളോർസ എന്നാണിവയുടെ പേരുകൾ. കനാൽ മുഖത്തെത്തുന്ന കപ്പലുകൾ കുറച്ചുനേരം അവിടെ നിറുത്തിയിടുന്നു. കപ്പലുകളുടെ മുൻഭാഗം ഉയർത്തിയെടുത്തെങ്കിൽ മാത്രമെ കനാലിലേക്ക് കയറ്റാനാവൂ. മോട്ടോർബൈക്കിൽ മുൻവശം ഉയർത്തി അഭ്യാസം കാണിക്കുന്നത് കണ്ടിട്ടില്ലേ. അതുപോലൊരു 'നമ്പർ' ഇവിടെയും ആവശ്യമാണ്. കനാലിന്റ പ്രവേശനദ്വാരത്തിൽ ഒരു അറയുണ്ട്. സമുദ്രനിരപ്പിലുള്ള ജലവിതാനമാണ് അവിടെ. കപ്പൽ ചേമ്പറിൽ കയറ്റി ലോക്ക് ചെയ്യുന്നു. അവിടെ ഒരു ചീപ്പ് സംവിധാനവുമുണ്ട്. ഈ ചീപ്പ് തുറന്ന് ജലം പമ്പ് ചെയ്യുന്നു. ഇതിനായി പ്രത്യേക ഡാം പണിഞ്ഞ് വൻതോതിൽ ജലം ശേഖരിച്ച് വെച്ചിട്ടുണ്ട്. ചീപ്പ് തുറന്ന് ജലമെത്തുന്നതോടെ കപ്പലാകെ ഉയർത്തപ്പെടുന്നു. കപ്പൽ മുന്നോട്ടെടുത്ത് കനാലിലേക്ക് ആനയിക്കപ്പെടുന്നു. പിന്നീട് അടുത്ത ഘട്ടത്തിൽ ഇതുപോലെ വേറൊരു ചേമ്പറിൽ കപ്പൽ പിന്നെയും ഉയർത്തപ്പെടുന്നു. അങ്ങനെ ക്രമമായി 25 മീറ്റർവരെ(രണ്ട് ഇലക്ടിക്ക് പോസ്റ്റിന്റ ഉയരം!) കപ്പൽ ഉയരുന്നു. പിന്നെ കനാൽ യാത്ര. കനാൽ മറികടന്നശേഷം മറുവശത്ത് കപ്പൽ എത്തുമ്പോൾ വീണ്ടും നിറുത്തിയിടുന്നു.

ശേഷം കനാലിൽനിന്ന് ചീപ്പുകൾ ഉപയോഗിച്ച് ജലം പിൻവലിച്ച് ഉയരം കുറച്ച് കപ്പലിന്റെ മുൻവശം മെല്ലെ കടലിലേക്ക് 'ഇറക്കുന്നു'. അവിടെയും സമാനമായ ചേമ്പറുണ്ട്. കപ്പൽ ക്രമേണ വലിയൊരു താഴ്ചയിലേക്ക് പോകുന്നതായി തോന്നും. ഒന്നിലധികം കപ്പലുകൾക്ക് കനാലിലൂടെ ഒരേസമയം സഞ്ചരിക്കാം. പക്ഷെ ഒരുസമയം ഒരു കപ്പലിന് മാത്രമേ കയറുകയോ ഇറങ്ങുകയോ ചെയ്യാനാവൂ. കനാലിന്റെ ദൂരത്തിന്നിടയ്ക്ക് നിരവധി പോയിന്റുകളിൽ കപ്പലുകൾക്ക് നങ്കൂരമിടാനുള്ള സൗകര്യമുണ്ട്. അമേരിക്കയുടെയും മറ്റും വൻതോതിലുള്ള സഹായത്തോടെ പണികഴിപ്പിച്ച ഈ കപ്പൽപാതയിലൂടെ അന്താരാഷ്ട്ര കപ്പൽ ഗതാഗതം അനുവദിക്കാൻ പനാമ പ്രതിജ്ഞാബദ്ധമാണ്. സൂയസ് കനാലായാലും പനാമാ കനാലായാലും അടച്ചിടാന്‍ പാടില്ല എന്നാണ് നിയമം അങ്ങനെ ഉണ്ടായാല്‍ അത് വലിയ യുദ്ധങ്ങള്‍ക്ക് വഴി തെളിയിക്കുമെന്നാണ് പറയപ്പെടുന്നത്‌

ആകെ എഴുപത്തേഴു കിലോമീറ്റര്‍ നീളമുള്ള പനാമാ കനാലിലൂടെ സഞ്ചരിച്ച് ഒരു മഹാസമുദ്രത്തില്‍ നിന്ന് മറ്റൊന്നിലേയ്‌ക്കെത്താന്‍ ഒരു കപ്പലിന് ഇരുപതു മുതല്‍ മുപ്പതു മണിക്കൂര്‍ വരെ വേണ്ടി വരുന്നു. കേപ്പ് ഹോണ്‍ ചുറ്റിവളഞ്ഞു സഞ്ചരിച്ചിരുന്നെങ്കില്‍ ഇരുപതോ മുപ്പതോ ദിവസം തന്നെ വേണ്ടി വരുമായിരുന്ന യാത്രയാണ് മുപ്പതു മണിക്കൂര്‍ കൊണ്ടു തീരുന്നതെന്നോര്‍ക്കുമ്പോഴാണ് പനാമാ കനാലിന്റെ ഉപയുക്തത എത്രത്തോളമെന്നു മനസ്സിലാകുക.

കിത്താബുകള്‍ നോക്കിയിരുന്നാല്‍ ഇതൊക്കെ ഉണ്ടാവും നുമ്മ കിതാബാണ് ലോകാത്ഭുതം എന്ന് പറഞ്ഞു നടക്കുന്ന ആളുകളുടെ അറിവിന്‌ വേണ്ടി സമര്‍പ്പിക്കുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം